Saturday, 9 January 2016

ആകാശത്തിലെ ഉയർന്നു പൊങ്ങുന്ന ബലൂണുകളെ  കണ്ടിട്ടില്ലേ
ആരും നിയന്ത്രിക്കാനില്ലാതെ തന്നിഷ്ടം പോലെ , പറന്നു പറന്നു പറന്നു മേഘങ്ങളെ തൊട്ടുരുമി പറവകളോട് കിന്നാരം പറഞ്ഞ് അതങ്ങനെ പറക്കുന്നു.

ഞാനും ആകാശ ബലൂണാകാനാണ് എന്നും കൊതിച്ചത്.
ശരിക്കും ഒരു തോന്ന്യവാസി
ചോദ്യങ്ങളുടെ ശല്യപ്പെടുത്തലുകളില്ലാതെ ഉത്തരങ്ങളുടെ ഭാരമില്ലാതെ ഞാനും പറക്കാൻ കൊതിച്ചു.
പറക്കാൻ സാധിച്ചു പക്ഷെ ബലൂണായല്ല പട്ടമായി ...ഭൂമിയിൽ ആരുടേയോ വിരൽത്തുമ്പിനാൽ തെന്നിപ്പറക്കുന്ന പട്ടമായി ..
പട്ടത്തെ പോലെ ആരുടേയോ പലേ രൂപത്തിലുളള പലേ ആകൃതിയിലുളള വിരൽത്തുമ്പിനിടയിൽ എന്റെ സ്വാതന്ത്ര്യത്തിന്റെ ചരടും ഞെരിഞ്ഞമർന്നു.

ചുവപ്പിന്റെ ആരും കാണാത്ത അടിയൊഴുക്കുകൾ എന്നിൽ ആദ്യമായി ആവേശിച്ചപ്പോഴാണ് അന്നു വരെ ഞാൻ എനിക്കുണ്ടായിരുന്നു  എന്ന് വിശ്വസിച്ചു പോന്ന സ്വാതന്ത്ര്യം അസ്വാതന്ത്ര്യത്തിലേക്ക് പരകായ പ്രവേശം നടത്തിയത്. അന്നു മുതൽക്കെയാണ് പലപ്പോഴും  പതിഞ്ഞ സ്വരത്തിൽ ചിലപ്പോഴൊക്കെ ഉറക്കെയും അമ്മ പറഞ്ഞു തുടങ്ങിയത് മെഹക് നീയൊരു പെൺകുട്ടിയാണ്.



പിന്നീട്   16 ലും 26 ലും 60 ലും അതു തന്നെ ആവർത്തിക്കപ്പെട്ടു.

ഓർമ്മപ്പെടുത്തൽ ഒരു നശിച്ച ഓർമ്മപ്പെടുത്തൽ എന്നു ഞാൻ എല്ലായ്പ്പോഴും എന്നോട് തന്നെ പരാതി പറഞ്ഞു.

നേരത്തേ പറഞ്ഞ പട്ടത്തിന്റെ ചരട് പൊട്ടിച്ച് തന്നിഷ്ടം പോലെ പറക്കാൻ പലവുരു ഞാൻ ശ്രമിച്ചു. പിന്നീടെപ്പഴോ ഞാൻ തന്നെ മനസ്സിലാക്കി ചരട് അത്ര വേഗം പൊട്ടില്ലെന്ന് കാരണം ചരട് പലപ്പോഴും പലരുടേയും വിരലുകൾക്കിടയിൽ ഞെരിഞ്ഞമർന്നിരുന്നു.അതിനു സംരക്ഷണം നൽകാൻ സമൂഹമെന്ന സൈനികർ എല്ലായ്പ്പോഴും കോപ്പുകൂട്ടി തയ്യാറായിരുന്നു.

പരാജയം അത് എന്റേതായിരുന്നു ..പട്ടം പറന്നു കൊണ്ടേയിരുന്നു നൂലൊട്ടു പൊട്ടിയുമില്ല......എന്നിലെ നിഷേധിയെ അടക്കി നിർത്താൻ ഞാൻ ഇപ്പോൾ

പഠിച്ചിരിക്കുന്നു..

No comments:

Post a Comment