Saturday, 23 January 2016

ചില കവിതകൾ  അങ്ങനെയാണ് 
അത് ഹൃദയം കൊണ്ടെഴുത്തണം 
അതൊരു പക്ഷെ എന്റെ നഷ്ടങ്ങളെ  
കുറിച്ചാകാം അതുമല്ലെങ്കിൽ എന്റെ വേദനകളെ 
കുറിച്ചാകാം അതുമല്ലെങ്കിൽ എന്റെ പ്രണയത്തെ 
കുറിച്ചാകാം
 ഇതിനുമപ്പുറം എഴുതുവാൻ 
എന്റെ ജീവിതത്തിൽ;ഇനി എന്താണ് ഉള്ളത് 
ഇത് വെറും അക്ഷരങ്ങൾ ആണ്
എന്നിൽ ഉറവ പൊട്ടിയ ഞാൻ ചുമക്കുന്ന 
ഞാൻ പിറവി കൊടുക്കുന്ന അക്ഷരങ്ങൾ 
ഞാൻ നഷ്ടപ്പെടുത്താൻ കൊതിക്കുന്ന 
എന്റെ സ്വത്വം ..ഒരു പക്ഷെ ഞാൻ നേടാൻ കൊതിക്കുന്നതും 
പക്ഷെ ഈ ലോകത്തിൽ  ഏറ്റവും അധികം 
ധൈര്യം വേണ്ടത് ഞാൻ ആയി തന്നെ ജീവിച്ചു 
ഞാൻ ആയി തന്നെ മരിക്കാനാണ് .....
നമുക്ക് കഴിയാതെ പോകുന്നതും അതൊക്കെ തന്നെ 

Tuesday, 12 January 2016


കാഫ്ക ഞാൻ  നിന്റെ പ്രണയ ലേഖനങ്ങൾ വായിച്ചിട്ടില്ല
ഇനിയൊട്ടു വായിക്കുകയും ഇല്ല
നിന്റെയും എന്റെയും പ്രണയം ഒന്ന് തന്നെ
അത് പഴയ പല ഓർമ്മകളുടെയും കുഴിച്ചു മൂടലും
പുതിയ ഓർമ്മകളുടെ സൃഷ്ടിക്കലുമാണ്
ഒടുവിൽ നിന്റെ ഞരമ്പുകൾ തുളയ്ക്കുന്ന വേദനയോടെ
എല്ലാ ഓർമ്മകളെയും നീ തൂത്തെറിയും
എന്നിട്ടോ നീ പിന്നെയും പഴയ പ്രണയത്തിന്റെ പുതിയ തീരം തേടി  പോകും
ഒരു ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ അല്ലേ കാഫ്ക ?
ഒടുവിൽ ഒരു പ്രണയത്തിനും പിടി കൊടുക്കാതെ
മറവി ബാധിച്ചു നീയും ഞാനും ശിഷ്ട കാലം
എന്തെങ്കിലും എഴുതി വയ്ക്കും
പുറകെ വരുന്ന വിഡ്ഢി കോമരങ്ങൾ
അത് വായിച്ചു രസിക്കട്ടെ ..അത്ര തന്നെ ..

Sunday, 10 January 2016

free thinkers: അന്നൊരു ബുധനാഴ്ച ആയിരുന്നുഞാൻ ഭൂമിയിൽ പിറവി കൊണ്...

free thinkers:
അന്നൊരു ബുധനാഴ്ച ആയിരുന്നു
ഞാൻ ഭൂമിയിൽ പിറവി കൊണ്...
: അന്നൊരു ബുധനാഴ്ച ആയിരുന്നു ഞാൻ ഭൂമിയിൽ പിറവി കൊണ്ടതിന്റെ ആണ്ടാഘോഷം  നടക്കുന്ന ദിവസം മുൻപൊരിക്കലും ഇല്ലാത്തവിധം ദേഹം തണുത്തിരുന്നു ഉള്ള...

അന്നൊരു ബുധനാഴ്ച ആയിരുന്നു
ഞാൻ ഭൂമിയിൽ പിറവി കൊണ്ടതിന്റെ
ആണ്ടാഘോഷം  നടക്കുന്ന ദിവസം
മുൻപൊരിക്കലും ഇല്ലാത്തവിധം ദേഹം തണുത്തിരുന്നു
ഉള്ളിലെ ദേഹി വിറകൊണ്ടിരുന്നു
അതൊരു വല്ലാത്ത തണുപ്പായിരുന്നു
മരണത്തിന്റെ തണുപ്പ്
മലർക്കെ  കത്തിച്ചു വച്ച തേങ്ങാമുറിയുടെ ഗന്ധം
ഞാൻ മൂക്കുപൊത്തി പക്ഷെ വേണ്ടി വന്നില്ല
എന്റെ കൈതലങ്ങളെക്കാൾ  ബലം
രണ്ടുതുണ്ട് പഞ്ഞിക്കായിരുന്നു
എല്ലാം തയ്യാറായിരുന്നു
പുതപ്പിക്കാൻ വെള്ളമുണ്ടുംഏറ്റു വാങ്ങാൻ ചിതയും
തീരാത്ത തണുപ്പിനെ തീപിടിപ്പിക്കാൻ ചിതയ്ക്കായി
എല്ലാറ്റിനും സാക്ഷിയായി ഒരു കോണിൽ നീയുമുണ്ടായിരുന്നു
പിറന്നാളിനായി നീ കരുതിയ സമ്മാനം
ചിതയിലേക്ക് തന്നെ വലിച്ചെറിഞ്ഞു
വാക്ക് പാലിക്കാത്തവളോടുള്ള  നിന്റെ പ്രതിഷേധം
ഒരിക്കലും അണയാത്ത പ്രതിഷേധം...
പക്ഷെ ചിത ഉടനെ കെട്ടു പോകും ഞാനും ....

കുറേ അക്ഷരങ്ങൾ അവ ഞാൻ  വെറുതേ
കോറിയിട്ടു ഒരു വെള്ള പേപ്പറിൽ
കഥയായിരുന്നില്ല  കവിതയും
വായിച്ചവർ പക്ഷെ കഥയെന്നോ
കവിതയെന്നോ ഒക്കെ വിളിച്ചു
ഞാൻ കൂടുതൽ വായിക്കുവാൻ നിന്നില്ല
കാരണം എനിക്ക് പേടിയായിരുന്നു
എന്റെ അക്ഷരങ്ങളെ
അത് ചിലപ്പോൾ വേണ്ടാത്തതൊക്കെയും വിളിച്ചു പറയും .....

Saturday, 9 January 2016

ആകാശത്തിലെ ഉയർന്നു പൊങ്ങുന്ന ബലൂണുകളെ  കണ്ടിട്ടില്ലേ
ആരും നിയന്ത്രിക്കാനില്ലാതെ തന്നിഷ്ടം പോലെ , പറന്നു പറന്നു പറന്നു മേഘങ്ങളെ തൊട്ടുരുമി പറവകളോട് കിന്നാരം പറഞ്ഞ് അതങ്ങനെ പറക്കുന്നു.

ഞാനും ആകാശ ബലൂണാകാനാണ് എന്നും കൊതിച്ചത്.
ശരിക്കും ഒരു തോന്ന്യവാസി
ചോദ്യങ്ങളുടെ ശല്യപ്പെടുത്തലുകളില്ലാതെ ഉത്തരങ്ങളുടെ ഭാരമില്ലാതെ ഞാനും പറക്കാൻ കൊതിച്ചു.
പറക്കാൻ സാധിച്ചു പക്ഷെ ബലൂണായല്ല പട്ടമായി ...ഭൂമിയിൽ ആരുടേയോ വിരൽത്തുമ്പിനാൽ തെന്നിപ്പറക്കുന്ന പട്ടമായി ..
പട്ടത്തെ പോലെ ആരുടേയോ പലേ രൂപത്തിലുളള പലേ ആകൃതിയിലുളള വിരൽത്തുമ്പിനിടയിൽ എന്റെ സ്വാതന്ത്ര്യത്തിന്റെ ചരടും ഞെരിഞ്ഞമർന്നു.

ചുവപ്പിന്റെ ആരും കാണാത്ത അടിയൊഴുക്കുകൾ എന്നിൽ ആദ്യമായി ആവേശിച്ചപ്പോഴാണ് അന്നു വരെ ഞാൻ എനിക്കുണ്ടായിരുന്നു  എന്ന് വിശ്വസിച്ചു പോന്ന സ്വാതന്ത്ര്യം അസ്വാതന്ത്ര്യത്തിലേക്ക് പരകായ പ്രവേശം നടത്തിയത്. അന്നു മുതൽക്കെയാണ് പലപ്പോഴും  പതിഞ്ഞ സ്വരത്തിൽ ചിലപ്പോഴൊക്കെ ഉറക്കെയും അമ്മ പറഞ്ഞു തുടങ്ങിയത് മെഹക് നീയൊരു പെൺകുട്ടിയാണ്.



പിന്നീട്   16 ലും 26 ലും 60 ലും അതു തന്നെ ആവർത്തിക്കപ്പെട്ടു.

ഓർമ്മപ്പെടുത്തൽ ഒരു നശിച്ച ഓർമ്മപ്പെടുത്തൽ എന്നു ഞാൻ എല്ലായ്പ്പോഴും എന്നോട് തന്നെ പരാതി പറഞ്ഞു.

നേരത്തേ പറഞ്ഞ പട്ടത്തിന്റെ ചരട് പൊട്ടിച്ച് തന്നിഷ്ടം പോലെ പറക്കാൻ പലവുരു ഞാൻ ശ്രമിച്ചു. പിന്നീടെപ്പഴോ ഞാൻ തന്നെ മനസ്സിലാക്കി ചരട് അത്ര വേഗം പൊട്ടില്ലെന്ന് കാരണം ചരട് പലപ്പോഴും പലരുടേയും വിരലുകൾക്കിടയിൽ ഞെരിഞ്ഞമർന്നിരുന്നു.അതിനു സംരക്ഷണം നൽകാൻ സമൂഹമെന്ന സൈനികർ എല്ലായ്പ്പോഴും കോപ്പുകൂട്ടി തയ്യാറായിരുന്നു.

പരാജയം അത് എന്റേതായിരുന്നു ..പട്ടം പറന്നു കൊണ്ടേയിരുന്നു നൂലൊട്ടു പൊട്ടിയുമില്ല......എന്നിലെ നിഷേധിയെ അടക്കി നിർത്താൻ ഞാൻ ഇപ്പോൾ

പഠിച്ചിരിക്കുന്നു..